തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് 10 വർഷമായി കരിങ്കൊടി മാത്രമാണെന്നു പരിഹസിച്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കരിങ്കൊടി മാർച്ച് നടത്തി. ബിസ്മീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രിക്കു നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി ഉയർത്തിയ സാഹചര്യത്തിലാണു വിവാദ പരാമർശമുണ്ടായത്. എന്നാൽ. മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് നേമം ഷജീർ മന്ത്രിയുടെ പ്രസ്താവന അഭിമാനമായി ഏറ്റെടുക്കുന്നു എന്നു പറഞ്ഞു.
ആരോഗ്യ വകുപ്പ് ആരാച്ചാരുടെ വകുപ്പായി ആളുകളുടെ ജീവൻ ഇടവേളയില്ലാതെ എടുക്കുമ്പോൾ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിശ്രമിക്കാൻ കഴിയുമായിരിക്കും. എന്നാൽ, യൂത്ത് കോൺഗ്രസിന് കൈയും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി യൂത്ത് കോൺഗ്രസ് കരിങ്കൊടിയുമായി തെരുവിലുണ്ട് എന്ന് മന്ത്രിതന്നെ പറഞ്ഞ സാഹചര്യത്തിൽ ഞങ്ങൾ സന്തോഷത്തോടെ സ്നേഹോപഹരമായി ഒരു പൂച്ചെണ്ട് നൽകുകയാണെന്നും, ഇതിനെ എബിവിപി, ശിവൻകുട്ടിക്ക് പിഎം ശ്രീ നടപ്പാക്കിയപ്പോൾ പാരിതോഷികമായി കൊടുത്ത പൂച്ചെണ്ടുപോലെ സമീകരിക്കരുതെന്നും യൂത്ത് കോൺഗ്രസ് പരിഹസിച്ചു.
മന്ത്രി ശിവൻകുട്ടി എബിവിപിക്കാരെ ഓഫീസിൽവരെ കയറ്റിയാണ് പൂച്ചെണ്ട് സ്വീകരിച്ചത്. എന്നാൽ, മതേതര വാദികളായ യൂത്ത് കോൺഗ്രസിനെ പൂച്ചെണ്ടു നൽകാൻ അനുവദിക്കാതെ വഴിയിൽ തടയുന്നതാണ് കാണുന്നതെന്നും പരിഹസിച്ചു. തുടർന്ന് ബിസ്മീറിന്റെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണമെന്നും ഉത്തരവാദികളായ ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറിമാരായ സജിത് മുട്ടപ്പാലം, വീണ എസ്. നായർ, റിഷി എസ്. കൃഷ്ണൻ, നീതു വിജയൻ, അനീഷ് ചെമ്പഴന്തി, അജയ് കുര്യാത്തി, ശ്യാം വെള്ളറട, ജില്ലാ വൈസ് പ്രസിഡന്റ് സൈദാലി കായ്പ്പാടി, ബാഹുൽ കൃഷ്ണ, ഡാനിയൽ പാപ്പനം, ഷജിൻ രാജേന്ദ്രൻ, സജിൻ അരുവിക്കര, രഞ്ജിത് അമ്പലമുക്ക്, താഹിർ നെടുമങ്ങാട് തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.